തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂരില്‍ ഏഴുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്.
ഇതുവരെ സംസ്ഥാനത്ത് 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ചികിത്സയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതില്‍ 28,804 പേര്‍ വീടുകളിലാണുള്ളത്. ആശുപത്രികളില്‍ 346 പേരും നിരീക്ഷണത്തിലുണ്ട്.
ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് പോസിറ്റീവായ 11 കേസുകളില്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇവര്‍ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള ജില്ല കണ്ണൂരാണ്. ആ സ്ഥിതിക്ക് അവിടെ നിയന്ത്രണങ്ങളും പോലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇത് ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കാര്യമായ കുറവുണ്ട്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായും സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് ചൊവ്വാഴ്ച 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 347 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.