ചടയമംഗലം: വാഹനം പരിശോധനയ്ക്കിടെ ചടയമംഗലം എസ് ഐ മനോജിന് നേരെ കാറിൽ മദ്യപിചെത്തിയ ആൾ ആക്രമണം നടത്തുകയായിരുന്നു സംഭവത്തിൽ വെളിനെല്ലൂർ സ്വദേശി ആയിട്ടുള്ള അജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. SI യുടെ കൈക്കു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം.
പാലോട്: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 20 മുതൽ 24 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
വിവിധ സസ്യ ശാസ്ത്ര മേഖലകളിലുള്ള പഠന ഗവേഷണ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ മനസിലാക്കിക്കൊടുക്കാനും ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി സംവേദിക്കാനും അത്യപൂർവമായ നിരവധി സസ്യങ്ങളുടെ ശേഖരം സന്ദർശിക്കാനും അവസരമുണ്ടാകും. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി 9074490599 എന്ന നമ്പറിൽ ബന്ധപ്പെടുക. അപേക്ഷിക്കാനായി www.jntbgri.res.in സന്ദർശിക്കുക.
ചിതറ: പൊഴിയൂരിൽ സ്കൂട്ടർ യാത്രികയെ ആക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചിതറ സ്വദേശി ആയിട്ടുള്ള മുഹമ്മദ് ഷാൻ സ്വന്തം നാട്ടിൽ കേസിന് ആസ്പദമായി എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയനാണ് ചിതറയിൽ എത്തിച്ചത്.
സ്കൂട്ടർ യാത്രികയെ അക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച CCTV ദൃശ്യങ്ങൾ വളരെയധികം ചർച്ചയായിരുന്നു. പ്രതികൾ ഇപ്പോൾ പൊഴിയൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.
ചിതറ: കിഴക്കുംഭാഗം ജഗ്‌ഷനിലാണ് സംഭവം. ആൾട്ടോ കാർ ഇടിച്ച ശേഷം വാഹനം നിർത്തതെ പോകുകയായിരുന്നു. ദൃക്സാക്ഷികളായ ഇരുചക്ര യാത്രികരാണ് പിറകെ പോയി വാഹനം തടഞ്ഞത്. ലോഡിങ് തൊഴിലാളിയായ കിഴക്കുംഭാഗം സ്വദേശി അനിയെയാണ് വാഹനം ഇടിച്ചത്. സാരമായി പരിക്കേറ്റ അനിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനത്തിൽ നിന്ന് ചിതറ പോലീസ് മദ്യക്കുപ്പിയും മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കണ്ടെത്തി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
നിലമേൽ: മഴ പെയ്താൽ നിലമേൽ വെള്ളത്തിലാകുന്ന അവസ്ഥയ്ക്ക് റോഡ് വികസനം വന്നിട്ടും പരിഹാരമില്ല. അശാസ്ത്രീയ ഓട നിർമാണം കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. എംസി റോഡിൽ വരുന്ന ജംക്‌ഷനിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ വാഹന ഗതാഗതവും സ്തംഭിക്കുന്നു.
കടയ്ക്കൽ, പാരിപ്പള്ളി റോഡുകൾ സന്ധിക്കുന്നതാണ് നിലമേൽ ജംക്‌ഷൻ. റോഡുകളിൽ കൂടി ഒഴുകി എത്തുന്ന വെള്ളം ജംക്‌ഷനിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം കടകളിൽ വരെ കയറും. എംസി റോഡ് വികസനം വന്നപ്പോൾ ഇതിനെല്ലാം പരിഹാരം ആകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. റോഡിന് വശത്തുള്ള വയലുകൾ നികത്തിയതും വെള്ളം കയറുന്നതിനു കാരണമാണ്.
ചിതറ: മടത്തറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം പതിനാലായിരത്തോളം രൂപയും മറ്റ് വിലപ്പെട്ട രേഖകളുമായി കടയ്ക്കലിലേക്ക് ഉള്ള യാത്രയിലാണ് പേഴ്‌സും പണവും നഷ്ടമായത്. കടയ്ക്കലിൽ എത്തിയപ്പോൾ തന്റെ ബാഗ് തുറന്ന് കിടന്നതയി യുവതി പറയുന്നു. എന്നാൽ തന്റെ പണവും ബാഗും മോഷണം പോയതായി അവർ അറിയാതെ ബാഗ് അടച്ചു കടയ്ക്കലിൽ നിന്നും തിരിച്ച് കിഴക്കുംഭാഗത്ത് എത്തി കടയിൽ നിന്നും സാധനം വാങ്ങി പണം നക്കാൻ നേരമാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്.
ഉടൻ ചിതറ സ്റ്റേഷനിൽ എത്തി പരാതി പോലീസിൽ വിവരം ധരിപ്പിച്ചു. കടയ്ക്കൽ സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നതായി സംശയിക്കുന്നത് കൊണ്ട് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അറിയിക്കുകയും. കടയ്ക്കൽ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എസ് എം എസ് ബസിൽ വച്ചാണ് പണം പോയത് എന്ന് യുവതി സംശയിക്കുന്നു.
ചിതറ: വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് മൂന്നു പ്രതികൾ ചേർന്ന് ബുള്ളറ്റ് മോഷണം പ്രതികൾ ചിതറ പോലീസ് പിടിയിൽ. 10.05.2024 തീയതി നാലു മണിയോടുകൂടി കൊല്ലായിൽ സ്വദേശികളായ നൗഫൽ 20, മുഹമ്മദ് ഇർഫാൻ 21, ചിതറ പള്ളിക്കുന്നും പുറം സ്വദേശി സന്ദീപ് ലാൽ എന്നിവർ ചേർന്ന് വളവുപച്ചയിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സജുവിന്റെ ഷോപ്പിൽ എത്തുകയും ബുള്ളറ്റ് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സഞ്ജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റ് ടയർ പഞ്ചർ ആയിരുന്നതിനാൽ ഒരു പിക്കപ്പ് വാനിൽ കയറ്റി ആണ് പ്രതികൾ ബുള്ളറ്റ് കൊണ്ടുപോയത്.
ചിതറയുള്ള അക്ബർ എന്നയാൾ അറ്റകുറ്റപ്പണികൾക്കായി സജുവിന്റെ വർക്ഷോപ്പിൽ ഏൽപ്പിച്ച ബുള്ളറ്റ് ആണ് പ്രതികൾ മോഷണം ചെയ്തുകൊണ്ടു പോയത്. തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ നോക്കി ബുള്ളറ്റ് കൊണ്ടുപോയ പിക്കപ്പ് വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും തുടർന്ന് പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്ന് പ്രതികളും പിടിയിലായി. മോഷണം ചെയ്തു കൊണ്ടുപോയ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.
പ്രതികൾക്ക് മുമ്പ് ഇന്നോവ വാടകക്കെടുത്ത് ആടുകളെ മോഷണം ചെയ്തുകൊണ്ടു പോയതിന് തമിഴ്നാട്ടിൽ മോഷണക്കേസ് നിലവിലുണ്ട്. ആ കേസിൽ ജാമ്യം ലഭിച്ച ഒരു മാസത്തിനു ശേഷമാണ് വീണ്ടും പ്രതികൾ മോഷണം നടത്തിയിട്ടുള്ളത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളും അക്രമ സ്വാഭാവികളുമാണ് പ്രതികൾ. ചിതറ കിഴക്കുംഭാഗത്ത് വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്നു പ്രതികളെയും കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സിഐ ശ്രീജിത്ത് പി, എസ് ഐ സുധീഷ്, എസ് ഐ രശ്മി, സി പി ഓ മാരായ ലിജിൻ, ജിത്തു, ഫൈസൽ എന്നിവർ ഉണ്ടായിരുന്നു.
കടയ്ക്കൽ: കിംസാറ്റ് ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സ് ദിനം ആചരിച്ചു. സമൂഹത്തിനാകെ നഴ്സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. മെയ് 6 മുതല്‍ 12 വരെ അന്താരാഷ്ട്ര നഴ്സസ് വാരമായും ആചരിക്കുന്നു. "Our Nurses Our Future, The Economic Power of Care" എന്നതാണ് ഈ വര്‍ഷത്തെ നഴ്സിംഗ് ദിന സന്ദേശം.
ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ല് കത്തിനശിച്ചു. കിഴക്കുംഭാഗം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ചിതറ പെരിങ്ങാട് പണയിൽ വീട്ടിൽ ഷിബാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള സഹിന്ദ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. മില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായും കത്തിനശിച്ചു. അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ പറഞ്ഞു. മില്ല് പ്രവർത്തിച്ചിരുന്ന ഷെഡിന്റെ മുക്കാൽ ഭാഗവും അഗ്നിക്കിരയായി.
തടിമില്ലിന് സമീപം താമസിക്കുന്ന ബാബുമന്ദിരത്തിൽ ലെനിൻ ബാബുവാണ് തീപിടിത്തം ആദ്യം കണ്ടത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടത്തെറിച്ച ശബ്ദം കേട്ടാണ് ലെനിൻ ഉണർന്നത്. പുറത്തിറങ്ങി നോക്കിയപ്പോൾ മില്ലിന്റെ കാൽഭാഗം അഗ്നിക്കിരയായിരുന്നു. തുടർന്ന് ഷിഹാബുദ്ദീന്റെ മകൻ ഷിറാഫിനെയും കടയ്ക്കൽ ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യഘട്ടത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്ക് എത്താനായത്.
കടയ്ക്കലിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റാണ് ആദ്യം എത്തിയത്. പുനലൂർ, വിതുര, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കടയ്ക്കൽ: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കടയ്ക്കൽ യൂണിറ്റ് വാർഷിക സമ്മേളനം പാവല്ല ഓഡിറ്റോറിയം കടയ്ക്കൽ ആൽത്തറമൂട് വച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ അദ്ധ്യക്ഷനായി. കുടുംബ സംഗമം മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് സുധർമ്മ സത്യശീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സദൻ മുതിർന്ന വിമുക്ത ഭടൻമാരെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അദ്ദേഹം അനുമോദിച്ചു. കൊല്ലം താലൂക്ക് പ്രസിഡന്റ് തുളസീധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വിജയൻ പിള്ള, യൂണിറ്റ് ട്രഷറർ ലിജു രാജ്, ജോയിന്റ് സെക്രട്ടറി രാജീവൻ നായർ, യൂണിറ്റ് മഹിളാ വിഭാഗം പ്രസിഡന്റ് ദീപ, സെക്രട്ടറി വിജയമ്മ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും യൂണിറ്റ് രക്ഷാധികാരി ശിവരാമ പിള്ള നന്ദിയും പറഞ്ഞു.
കടയ്ക്കൽ: ലോക മാതൃ ദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കിളി മരത്തുകാവ് ക്ഷേത്രത്തിൽ മാതൃ പൂജ നടക്കും. അമ്മയെ ദേവിയായി സങ്കൽപ്പിച്ച് മക്കൾ അമ്മമാർക്ക് അർപ്പിക്കുന്ന പൂജയാണ് മാതൃ പൂജ. മാതൃ പൂജക്ക് ആവശ്യമായ എല്ലാ ദ്രവ്യങ്ങളും ക്ഷേത്ര ഉപദേശക സമിതി സൗജന്യമായി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും മക്കളും കൊച്ചുമക്കളും ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ എത്തണം. മാതൃപൂജക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി കിളിമരത്തുകാവ് സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷ് അറിയിച്ചു.
ചിതറ: ചിതറ ഐരക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. മതിലിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് ഐരക്കുഴി റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 7.30 നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.