കുളത്തൂപ്പുഴ: തെങ്കാശി ജില്ലയിൽ കോവിഡ് കേസുകൾ ഓരോ ദിവസവും മുകളിലേക്കു തന്നെ. ഇന്നലെ വരെ 33 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 30 കേസുകളും ലെമൺ സിറ്റി (നാരങ്ങാ പട്ടണം) എന്നറിയപ്പെടുന്ന പുളിയങ്കുടിയിലാണ്. പുതിയ കേസുകളുണ്ടാകുന്നതും പുളിയങ്കുടിയിൽ നിന്നാണ്. തെങ്കാശി ജില്ലാ ഭരണകൂടം കോവിഡിനെ പ്രതിരോധിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി മുന്നോട്ട് പോവുകയാണ്.
പരിശോധനകളും നിയന്ത്രണങ്ങളും കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. പുളിയങ്കുടി നഗരസഭയും, തെങ്കാശി നഗരസഭയും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇതിൽ തെങ്കാശിയിൽ ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. പുളിയങ്കുടിയിൽ ആരും പുറത്തിറങ്ങാതിരിക്കാൻ സന്നദ്ധ പ്രവർത്തകരും പൊലീസും ഓരോ തെരുവുകളിലുമുണ്ട്. നാട്ടുകാർക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം പൊലീസിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.
പച്ചക്കറി മാർക്കറ്റുകൾ അടച്ചു
തെങ്കാശി ജില്ലയിലെ പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങൾ തിങ്കൾ മുതൽ പ്രവർത്തിക്കില്ല. പാവൂർ സത്രം, ആലംകുളം, ചുരണ്ട മാർക്കറ്റുകളാണ് ഒരാഴ്ചത്തേക്ക് അടച്ചിടുന്നത്. ജില്ലയിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാർക്കറ്റുകൾ അടച്ചിടാൻ തീരുമാനം. കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നത് ഈ മാർക്കറ്റുകളിൽ നിന്നാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് മാർക്കറ്റുകൾ അടയ്ക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 3 മാർക്കറ്റുകളിൽ നിന്നും ഒരു ദിവസം 200 ലോഡ് പച്ചക്കറികളാണ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് എത്തുന്നത്.
കുളത്തൂപ്പുഴയിൽ അതീവ ജാഗ്രത
കുളത്തൂപ്പുഴയിൽ യുവാവിനും അയൽവാസിയായ വയോധികയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇവിടെ അതീവ ജാഗ്രത. യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ട കോവിഡ് നെഗറ്റീവ് ആയ 31 പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. 15 പേരെ കുളത്തൂപ്പുഴ പൊന്നൂസ് പാലസ് ഹോട്ടലിലെ കുടിലുകളിലും 13 പേരെ തെന്മല എസ്ആർ ഹോട്ടലിലും 2പേരെ പത്തനാപുരം കേന്ദ്രത്തിലുമായാണു പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ച വയോധികയുടെ പ്രാഥമിക സമ്പർക്കത്തിൽ 41 പേരുടെ പട്ടികയാണ് ഇന്നലെ വൈകിട്ടു വരെയുള്ളത്. ഇവരിൽ 10 പേരെ പുനലൂർ ഐസലേഷൻ കേന്ദ്രത്തിലേക്കു മാറ്റും. വയോധികയുടെ മകളും കൊച്ചുമക്കളും ഇതിൽപ്പെടും. വയോധികയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അംഗസംഖ്യ പെരുകാനാണു സാധ്യത. ഘട്ടമായി ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കിയ ശേഷം മുൻഗണനാടിസ്ഥാനത്തിൽ ഐസലേഷൻ കേന്ദ്രങ്ങളിലേക്കു മാറ്റാനാണു ശ്രമം. ഐസലേഷൻ കേന്ദ്രങ്ങളിൽ പരിധിയിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ ആകില്ലെന്നതാണു കാരണം.
വയോധികയുടെ സഞ്ചാരപഥത്തിൽ ആരൊക്കെയുമായാണു സമ്പർക്കത്തിൽ ഏർപ്പെട്ടെതെന്നു വ്യക്തമായി അറിയാൻ കഴിഞ്ഞില്ല. വയോധിക നൽകുന്ന വിവരങ്ങളിലെ പൊരുത്തക്കേടാണു കുഴയ്ക്കുന്ന പ്രശ്നം. യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടിക പൂർണമായിട്ടില്ല. വയോധികയുടെ പ്രാഥമിക സമ്പർക്ക പട്ടിക പൂർത്തിയാക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടി വന്നേക്കുമെന്നാണു സൂചന.
ഡിജിറ്റലൈസ് ചെയ്ത ചെക്പോസ്റ്റ്
സംസ്ഥാനത്തെ അതിർത്തി ചോക്പോസ്റ്റുകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നീക്കവുമായി പൊലീസ്. നിലവിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തുന്ന വാഹനങ്ങളുടെ രേഖകൾ റജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയാണ്. റജിസ്റ്റിറിലെ എഴുത്ത് ചെക്പോസ്റ്റിൽ ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. അതുമാത്രമല്ല ഈ വാഹനങ്ങൾ തിരികെ പോകുമ്പോൾ വീണ്ടും റജിസ്റ്റുകൾ പരിശോധിച്ച് കടത്തിവിടുക പ്രായോഗികമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ പരാതി പറഞ്ഞിരുന്നു. ഡിജിറ്റലൈസ് ചെയ്യുന്നതോടെ വിവരങ്ങൾ പ്രത്യേകമായി തയാറാക്കിയ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തും. കേരളത്തിലെ എല്ലാ ചെക്പോസ്റ്റിലും ഈ വിവരങ്ങൾ ലഭ്യമാകും.
ചെക്പോസ്റ്റുകളിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നതോടെ കേരളത്തിലേക്ക് കടക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ പൊലീസിന്റെ വിരൽത്തുമ്പിൽ ലഭ്യമാകും. അടുത്ത ആഴ്ച മുതൽ ഇതിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു.
തമിഴ് തൊഴിലാളികൾ കൂട്ടത്തോടെ
കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ച ഇളവ് മുതലാക്കി കേരളത്തിലേക്കു കടക്കാൻ തമിഴ്നാട് തൊഴിലാളികൾ തയാറെടുക്കുന്നു. ജില്ലയിലെ ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇന്നു മുതൽ പ്രവർത്തിക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കടക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലോക്ക് ഡൗണിനു മുൻപ് തമിഴ്നാട്ടിലേക്ക് കടന്ന മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ആര്യങ്കാവ് ചെക്പോസ്റ്റിലെ കർശന പരിശോധനയാണു പ്രധാന ‘തടസ്സം’. സമാന്തരപാതകളും ഇപ്പോൾ കർശന നിരീക്ഷണത്തിലാണ്. തെങ്കാശി, തിരുനെൽവേലി ജില്ലക്കാരാണ് കൂടുതലായും കൊല്ലത്തെ കടകളിൽ ജോലി നോക്കുന്നത്.
കന്യാകുമാരി സ്വദേശി ക്വാറന്റീനിൽ
നാട്ടിലേക്കു പോകുന്നതിനായി കാൽനടയായി എത്തിയ കന്യാകുമാരി ജില്ലയിലുള്ള തമിഴ്നാട് സ്വദേശിയെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി അഞ്ചലിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫിസിനടുത്തുള്ള കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്നാണു ഇയാളെ പിടികൂടിയത്, സംശയം തോന്നി നാട്ടുകാർ തടഞ്ഞു നിർത്തി കാര്യങ്ങൾ തിരക്കി.
ഇതിനു ശേഷം ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്നു പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള കരാറുകാരനോടൊപ്പമായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. മറ്റു തൊഴിലാളികളോടൊപ്പം താമസിച്ചു വരവെ കഴിഞ്ഞ ദിവസം പുലർച്ചെ ഇവിടെ നിന്നും ഇറങ്ങി പല വാഹനങ്ങളിൽ കയറി പുനലൂരിലെത്തി. പിന്നീട് ഇവിടെ നിന്ന് കാൽനടയായി നാടായ കളിയിക്കാവിളയിലേക്കു പോകാനുള്ള തീരുമാനമായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ പി.സി.ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഐജി ആര്യങ്കാവിൽ
ചെക്പോസ്റ്റിലെ പരിശോധന വിലയിരുത്താൻ ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി ആര്യങ്കാവിലെത്തി. നിലവിലെ പരിശോധന രീതികൾ ചെക്പോസ്റ്റ് ഉദ്യോഗസ്ഥരോട് ചോദിച്ച് വിലയിരുത്തി. കുളത്തൂപ്പുഴയിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഐജിയുടെ സന്ദർശനം. റൂറൽ എസ്പി ഹരിശങ്കർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബി. വിനോദ്, പുനലൂർ ഡിവൈഎസ്പി എസ്. സുനിൽദാസ് എന്നിവരും ഐജിക്കൊപ്പം ഉണ്ടായിരുന്നു.
ഒന്നും പറയാതെ ആരോഗ്യവകുപ്പ്
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ (ഹോം ക്വാറന്റീൻ) വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു കുമരംകരിക്കം മേഖലയിൽ 30 വീടുകളിലായി 124 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായാണു വിവരം. ഇവർ കോവിഡ് സ്ഥിരീകരിച്ച വീടുകളുടെ അടുത്തുള്ളവരാണ്. കോവിഡ് നടപടികൾ മാധ്യമങ്ങൾക്കു ലഭിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാവിലെ ഡിഎംഒ കെ. ശ്രീലത കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. മരുന്നുകൾ, മാസ്ക്, സാനിറ്റെസർ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി.