കടയ്ക്കൽ: ചിതറ, പേഴുംമൂട് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായിരുന്ന, ഷിർട്ടിനു പുറത്ത് കാക്കി യൂണിഫോം ധരിച്ചു, ഇന്നലെ വരെ നമ്മൾ കണ്ടിരുന്ന ഓട്ടോ തെഴിലാളിയായിരുന്ന തൻസീർ ഇനിമുതൽ കേരളാ ആഭ്യന്തര വകുപ്പിലെ പ്രത്യേക സേനാ വിഭാഗമായ കേരള ഫയർ ഫോഴ്‌സിൽ ഫയർമാനായി സർക്കാർ സർവീസിലേക്ക്...
മാർഗത്തേക്കാൾ ലക്ഷ്യം മഹത്തരമെന്നു കരുതുന്ന മത്സരലോകത്തിന്റെ കാഴ്ചപ്പാടിൽ നിന്നുമാറി, മാർഗത്തിന്റെ വിശുദ്ധി കാണിച്ചുതരുന്ന ചിലരുണ്ട് സമൂഹത്തിൽ. പഠനത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായിരുന്ന പേഴുംമൂട് സ്വദേശി തൻസീറിന്റെ ജീവിതമാണ് ഇതിന് ഉദാഹരണം. വൈറ്റ് കോളർ ജോലി മാത്രം ലക്ഷ്യമിടുന്ന നവതലമുറയ്ക്ക് വരുമാനമാർഗമെന്നതിനേക്കാളുപരി, ജീവിതത്തിൽ ശാരീരികാധ്വാനം കൂടി വേണമെന്ന ചിന്തയാണ് തൻസീർ പകർന്നു തരുന്നത്.
കടയ്ക്കൽ ചൈതന്യ പാരലൽ കോളേജിൽ ഡിഗ്രി പഠനത്തോടൊപ്പം പേഴുംമൂട്ടിൽ തൻസീർ ഓട്ടോ ഡ്രൈവർ ആയി ജോലി തുടങ്ങുന്നത്.ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ഒരു സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്നത് ബാലികേറാ മലയായിരുന്നു , പക്ഷെ തൻസീർ പിന്മാറിയില്ല രാത്രികളെ പകലുകളാക്കി ഏറെ നാളത്തെ കഠിന പ്രയത്നത്തിനൊടുവിൽ കരസ്ഥമാക്കിയതാണ് ഈ നേട്ടം.നമ്മുട നാടിനെ വിഴുങ്ങാൻ എത്തിയ പ്രളയത്തെ നെഞ്ചൂക്കോടെ നേരിട്ട കേരള ഫയർ ഫോഴ്സിലൂടെ ജനങ്ങളുടെ സേവനത്തിനായി എത്തുകയാണ് തൻസീർ.
പേഴുംമൂട് സാംസ്കാരിക നിലയത്തിൽ തന്റെ ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ ഒത്തുകൂടുകയും കൃത്യതയോടെയും നിശ്ചയദാർഢ്യത്തോടെയും സുഹൃത്തുക്കളോടൊപ്പം നടത്തിയ PSC പരിശീലനത്തിലൂടെ ഒടുവിൽ തൻസീർ ഗ്രഹിച്ച ആ യൂണിഫോം ധരിച്ചു, നാടിനു വേണ്ടി സേവനം ചെയ്യാനുള്ള ഈ നേട്ടം കൈവരിച്ചത്. അംഗീകാരങ്ങൾ അർഹിക്കുന്ന കരങ്ങളിൽ എത്തിച്ചേരുമ്പോൾ ആണ് അതിന്റെ ശോഭ ഇരട്ടിയായി വർധിക്ക്കുന്നത് .
നമ്മുടെ യുവതലമുറ വൈറ്റ് കോളർ ജോലിക്കു പിന്നാലെ പായുമ്പോൾ അദ്ധ്വാനിക്കാൻ തയാറുള്ളവർക്കു ആഗ്രഹിക്കുന്നത് നേടാൻ ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്നു തെളിയിക്കുന്നു ഇത്. ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന തിരിച്ചറിവാണ് പുതിയ തലമുറയ്ക്ക് ഇതിലൂടെ പകർന്നു നൽകുന്നത്.