ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 7പേര്‍ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഫാക്ടറിയുടെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചനയുണ്ട്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. നിരവധിപേര്‍ ബോധരഹിതരായി. രാവിലെ ആറു മണിയോടെ ചോർച്ച തടയാനായെന്നാണ് റിപ്പോർട്ട്.
ആറോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഉറക്കത്തിനിടയിലാണ് പലരും മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മിക്ക ആളുകളും ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് അന്തരീക്ഷത്തിലെ പുകയും ശ്വസനതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലരും വീടുകളില്‍ നിന്ന് ഇറങ്ങി ഓടി. ഓടുന്നതിനിടയില്‍ കുഴഞ്ഞ് പലരും കുഴഞ്ഞ് വീഴുന്നതും കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വാതക ചോര്‍ച്ച നിലവില്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തി. ഒന്നര കിലോമീറ്റര്‍ വരെയാണ് വാതക ചോര്‍ച്ചയുടെ ആഘാതമുണ്ടായത്. രണ്ടര കിലോമീറ്റര്‍ വരെ ഗന്ധമുണ്ടായി. 120 പേരെ ആശുപത്രിയിലായിക്കയതായും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്താനും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം അല്‍പസമയത്തിനകം സന്ദര്‍ശിക്കും.
നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആംബുലന്‍സുകള്‍, ഫയര്‍ എന്‍ജിനുകള്‍, പോലീസ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസവും ഛര്‍ദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും.
ഇവിടെനിന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ ആളുകള്‍ ബോധരഹിതരായവരെ എടുത്ത് ആംബുലന്‍സില്‍ കയറ്റുന്നതും, നിരവധി പേര്‍ റോഡരികില്‍ തളര്‍ന്നിരിക്കുന്നതും കാണാം. ഒരു സ്‌കൂട്ടറിനരികില്‍ നില്‍ക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് ബോധരഹിതയായി വീഴുന്ന മൊബൈല്‍ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.