കടയ്ക്കൽ: കൊല്ലം കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കടയ്ക്കല്‍ പൊലീസിനു കഴിയുന്നില്ലെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ജനുവരി ഇരുപത്തി മൂന്നാം തീയതിയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ തുടര്‍ച്ചയായി പീഡനത്തിനിരയായി എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടിയുടെ ബന്ധുക്കളുള്‍പ്പടെയുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഡിജിപിക്കും, എസ് സി/എസ്ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.