കടയ്ക്കൽ: കടയ്ക്കലില്‍ ലാത്തിയെറിഞ്ഞ സി.പി.ഒ ചന്ദ്രമോഹനെതിരെ ചുമത്തിയത് നിസാരവകുപ്പുകള്‍. 500 രൂപ പിഴയോ ആറു മാസം തടവോ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ലാത്തിയേറില്‍ പരിക്കേറ്റ സിദ്ദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പുകള്‍ ചുമത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസുകാരന്‍ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തിലാണ് പൊലീസ് നിസാരവകുപ്പുകള്‍ ചുമത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന IPC 336, 337 എന്നീ വകുപ്പുകളാണ് സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹനെതിരെ ചുമത്തിയത്. 500 രൂപ പിഴയോ ആറുമാസം തടവോ മാത്രമാണ് പരമാവധി ശിക്ഷ ലഭിക്കുക.
പരിക്കേറ്റ സിദ്ദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചുമത്താവുന്ന എല്ലാവകുപ്പുകളും കേസില്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ചന്ദ്രമോഹന്‍ പ്രതിയായ ക്രിമിനല്‍ കേസ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. അതേസമയം പൊലീസുകാരനായ പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ആരോപിച്ചു.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സിദ്ദിഖിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്.