Responsive Ad Slot

Slider

രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞു കടയ്ക്കൽ സ്വദേശി തട്ടിപ്പ് നടത്താന്‍ ശ്രമം

കൊല്ലം സ്വദേശിയായ അബ്ദുല്‍ ബാസിദ് കടയക്കല്‍ ആണ് രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ തട്ടിപ്പ് നടത്തുന്നത്. അബ്ദുല്‍ ബാസിദ് വയനാട് വെള്ളമുണ്ട ഡിസംബര്‍ ഒന്നിന് നടത്തുന്ന ഏകദിന പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് ക്ലാസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: എഐസിസി മുന്‍ അധ്യക്ഷനും വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്താന്‍ ശ്രമം. കൊല്ലം സ്വദേശിയായ അബ്ദുല്‍ ബാസിദ് കടയക്കല്‍ ആണ് രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ തട്ടിപ്പ് നടത്തുന്നത്. അബ്ദുല്‍ ബാസിദ് വയനാട് വെള്ളമുണ്ട ഡിസംബര്‍ ഒന്നിന് നടത്തുന്ന ഏകദിന പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് ക്ലാസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു എന്നാണു ബാസിദ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. രാഹുല്‍ പങ്കെടുക്കാത്ത പരിപാടിയിലാണ് രാഹുല്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുന്നത്. രാഹുല്‍ ഡിസംബര്‍ അഞ്ചിനാണ് വയനാട് എത്തുന്നത്. പക്ഷെ ഡിസംബര്‍ ഒന്നിന് വയനാട് വെള്ളമുണ്ട തന്റെ പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതായാണ് പോസ്റ്ററില്‍ പറയുന്നത്.

ബാസിദിന്റെ വ്യാജ പ്രചാരണത്തില്‍ വയനാട് ഡിസിസിയും ക്ഷുഭിതരാണ്. ബാസിദിന്റെ പരിപാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്നില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ മറുനാടനോട് പറഞ്ഞു. രാഹുല്‍ പങ്കെടുക്കാത്ത പരിപാടിയിലാണ് പങ്കെടുക്കും എന്ന് പറഞ്ഞു പോസ്റ്റര്‍ വന്നത്. ആരാണ് ഈ അബ്ദുല്‍ ബാസിദ് എന്ന് തങ്ങള്‍ക്ക് അറിയില്ല. രാഹുല്‍ ഗാന്ധി എത്തുന്നത് ഡിസംബര്‍ അഞ്ചിനാണ്. പക്ഷെ പോസ്റ്ററില്‍ ഉള്ളത് ഡിസംബര്‍ ഒന്നിന് എന്നാണ്. എന്തായാലും രാഹുലിന്റെ പേരിലുള്ള ഒരു തട്ടിപ്പ് ആണിത്. രാഹുലിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്ന അബ്ദുല്‍ ബാസിദ് കടയ്ക്കലിന്റെ പേരില്‍ വയനാട് പൊലീസില്‍ പരാതി നല്‍കും ബാലകൃഷ്ണന്‍ പറയുന്നു.

ബാസിദ് പറയുന്ന പ്രകാരം കൗണ്‍സിലിങ് പരിപാടി ഉദ്ഘാടനത്തിനായി രാഹുല്‍ ഡിസംബര്‍ ഒന്നിന് വയനാട് എത്തണം. എന്നിട്ട് ഡല്‍ഹിയിലേക്ക് തിരികെ പോയി വീണ്ടും ഡിസംബര്‍ അഞ്ചിന് എത്തണം. നടപ്പുള്ള കാര്യമല്ലിത്. ഇതോടെയാണ് ബാസിദിന്റെ തട്ടിപ്പ് വെളിയില്‍ വന്നത്. പരിപാടിയുടെ കളറിലുള്ള ബഹുവര്‍ണ്ണ പോസ്റ്ററും ബാസിദ് എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്. വിവാഹ പ്രായമായ യുവതീ യുവാക്കള്‍ക്ക് സ്വാഗതം എന്നാണ് ബാസിദ് പോസ്റ്ററില്‍ അച്ചടിച്ചത്. ക്ലാസ് നയിക്കുന്നത് ത്വബീബ് അബ്ദുല്‍ ബാസിദ് കടയ്ക്കല്‍. ഈ കൗണ്‍സിലിങ് ആണ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്. ഇസ്ലാമിക കള്‍ച്ചറല്‍ സെന്ററിന്റെ പേരിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വയനാട് എന്ന് എത്തും എന്ന കാര്യത്തിലുള്ള അജ്ഞതയും പോസ്റ്ററില്‍ പ്രകടവുമാണ്. ഡിസംബര്‍ അഞ്ച്, ആറു, ഏഴു തീയതികളിലാണ് രാഹുല്‍ എത്തുന്നത്. ഇതറിയാതെയാണ് ഡിസംബര്‍ ഒന്നിന് രാഹുല്‍ എത്തുന്നു എന്ന വ്യാജ പ്രചാരണവും ബാസിദ് പോസ്റ്റര്‍ വഴി നടത്തുന്നത്. രാഹുല്‍ എത്തുന്നു എന്നറിഞ്ഞതോടെ അബ്ദുല്‍ ബാസിദിനെ നന്നായി അറിയുന്ന കൊല്ലം കടയ്ക്കലുകാര്‍ പോസ്റ്റര്‍ ചൂണ്ടിക്കാട്ടി തുരുതുരെ അന്വേഷണങ്ങള്‍ നടത്തി. ആര്‍ക്കും ഈ വാര്‍ത്ത സ്ഥിരികരിക്കാന്‍ കഴിഞ്ഞില്ല. ബാസിദ് ആണെങ്കില്‍ ആദ്യ കോളുകള്‍ക്ക് ശേഷം ഫോണ്‍ എടുക്കാതെയുമായി. മറുനാടനും ഈ കാര്യം അന്വേഷിക്കാന്‍ ബാസിദിനെ വിളിച്ചു. പക്ഷെ ബാസിദ് ഫോണ്‍ എടുത്തതേയില്ല. സന്ദേശം അയച്ചെങ്കിലും പ്രതികരണം വന്നില്ല.

ആരാണ് ബാസിദ് എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഈ രീതിയിലുല്‍ ബാസിദിന്റെ തട്ടിപ്പുകള്‍ മാത്രം. അക്യുപങ്ചര്‍ ഡിപ്ലോമ ബാസിദ് എടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നും ക്ലാസില്‍ തട്ടിപ്പ് നടത്തുന്നയാള്‍ എന്നാണ് ബാസിദിനെക്കുറിച്ച്‌ സഹപാഠികള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞിരുന്നത്. സ്റ്റെതസ്‌കോപ്പ് ധരിച്ച ശേഷം ഫോട്ടോ എടുത്ത പ്രചരിപ്പിക്കുന്നതിന്നെതിരെ അദ്ധ്യാപകര്‍ അന്ന് താക്കീത് നല്‍കിയിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്. പോസ്റ്ററില്‍ പറയുന്ന തന്റെ പേരിന്റെ കൂടെ ത്വബീബ് എന്ന് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ത്വബീബ് എന്ന് പറഞ്ഞാല്‍ അറബി വാക്കാണ്. ഡോക്ടര്‍ എന്നും ചികിത്സകന്‍ എന്നും അറബിയില്‍ പറയും.

ഒരു മതപരമായ സെമിനാറില്‍ പങ്കെടുത്തതോടെയാണ് അബ്ദുല്‍ ബാസിദ് എന്ന പേരിനു മുന്നില്‍ ത്വബീബ് എന്ന് കൂട്ടിച്ചേര്‍ത്തത്. ആര്‍ക്കും പെട്ടെന്ന് മനസിലാകാത്ത രീതിയിലാണ് ഈ കൂട്ടിച്ചേര്‍ക്കല്‍. ഹീലര്‍, ത്വബീബ്, എംഡി കൗണ്‍സിലര്‍ തുടങ്ങി നിരവധി വ്യാജ ബിരുദങ്ങള്‍ തന്റെ പേരിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന രീതിയും ബാസിദിനുണ്ട്. മുന്‍പ് ക്യാന്‍സര്‍ രോഗികളെ ചികിത്സിച്ചു ഭേദമാക്കാം എന്നു വാഗ്ദാനം ചെയ്തു നിരവധി രോഗികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ അന്വേഷണം വന്നിരുന്നു. എന്നാല്‍ തട്ടിപ്പിന്നിരയായവര്‍ പരാതികള്‍ക്ക് നിന്നതേയില്ല. അതോടെയാണ് ഈ കേസില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞത്.

വ്യാജ അവകാശവാദങ്ങളുമായി സമാന്തര ചികിത്സാ ക്ലാസുകള്‍ സംഘടിപ്പിക്കുകയും, പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം നല്‍കി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുകയും ചെയ്യുന്നുവെന്നും കൊളംബോയിലെ ഡോക്റ്ററേറ്റ് ഉള്‍പ്പെടെ ഉയര്‍ന്ന തുക വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു എന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളോടൊപ്പം സെല്‍ഫി എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു തട്ടിപ്പിന് കളമൊരുക്കുകയും ചെയ്യുന്നതും ഒരു രീതിയാണ്. വലയില്‍ വീഴുന്നവരെ കൗണ്‌സിലിങ് എന്ന പേരില്‍ മന്ത്രവാദം ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം തട്ടിപ്പ് പരിപാടികളില്‍ ബാസിദ് ആളുകളെ കുടുക്കുന്നു എന്ന ആരോപണം ഉയര്‍ന്ന് നില്‍ക്കെ തന്നെയാണ് താന്‍ നടത്തുന്ന പരിപാടി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു എന്ന വ്യാജ പോസ്റ്റര്‍ അടിച്ചു തട്ടിപ്പ് നടത്താന്‍ ബാസിദ് തയ്യാറാകുന്നതും.


CREDIT: MARUNADAN
disqus,
© all rights reserved
made with Kadakkalnews.com